നാവികസേനാ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സൗഹൃദം; വിവാഹ വാഗ്ദാനം നൽകി പീഡനം, 30 ലക്ഷം തട്ടിയെടുത്തു
കൊച്ചി: നാവികസേനാ ഉദ്യോഗസ്ഥനെന്ന് നടിച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടിൽ മുഹമ്മദ് അജ്മൽ ഹുസൈന്‍ (30) ആണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
ഒരു വര്‍ഷം മുമ്പ് ഐഎഎസുകാരനായി ചമഞ്ഞ് പണം തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പുതിയ തട്ടിപ്പ്. വിവാഹിതനാണെന്ന് മറച്ചു വച്ചായിരുന്നു ഇയാളുടെ ഇടപാടുകൾ. ഡിസംബറിൽ പരിചയപ്പെട്ട പെൺകുട്ടിയായിരുന്നു പുതിയ ഇര. നാവികസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു യുവതിയെ പരിചയപ്പെട്ടത്. പിന്നീട് യുവതിയുമായി സൗഹൃദത്തിലായി. ബന്ധം വളരുകയും ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇവരിൽ നിന്ന് പണവും തട്ടിയെടുത്ത് മുങ്ങി. തുടർന്ന് യുവതി സെൻട്രൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ ചേർത്തലയിലെ ഒരു ലോഡ്ജിലുണ്ടെന്നറിഞ്ഞ പൊലീസ് സംഘം ഇവിടെയെത്തി അജ്മലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2023 ഫെബ്രുവരിയിൽ ഐഎഎസ് ട്രെയിനി ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിലും ഇയാൾ പിടിയിലായിരുന്നു. തീവണ്ടി യാത്രയ്ക്കിടെ പരിചയപ്പെട്ട അരയൻകാവ് സ്വദേശിനിയോട് താൻ ഐഎഎസ് ട്രെയിനിയാണെന്നും നിലവിൽ മസൂറിയിൽ സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനത്തിലാണെന്നുമായിരുന്നു യുവാവ് പറഞ്ഞത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി യുവതിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാഞ്ഞതോടെ, ബന്ധം അവസാനിപ്പിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് യുവാവ് ഉത്തരേന്ത്യയിലേക്ക് മുങ്ങി. പിന്നീട് ഹൈദരാബാദിൽ നിന്നായിരുന്നു ഇയാൾ അറസ്റ്റിലായത്.